തൃശ്ശൂര്‍: കോഴിക്കോട് നല്ലളത്തെ വീടിനു സമീപം സിനിമാ ടാക്കീസിന് പുറത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു കുട്ടിയായിരുന്നപ്പോള്‍ ബാബു നാരായണന്‍. ക്ഷേത്രം ജീവനക്കാരനായിരുന്ന അച്ഛന്‍ നാരായണപ്പിഷാരടിയുടെ സാമ്പത്തികസ്ഥിതി മകനെ ടാക്കീസിനുള്ളില്‍ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. ടാക്കീസില്‍ സിനിമകള്‍ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ പുറത്തുനിന്ന് ഡയലോഗുകള്‍ കാണാതെ പഠിച്ച് കഥാപാത്രങ്ങള്‍ക്ക് സങ്കല്പരൂപം കൊടുത്തിരുന്ന കുട്ടിക്കാലം.
സിനിമാഭ്രാന്ത് കയറിയ വള്ളിട്രൗസറുകാരന്‍ എട്ടാം ക്ലാസിലെത്തി. സിനിമ കാണണമെന്ന മോഹം അപ്പോഴേക്കും തീവ്രമായി. ഒടുവില്‍ വഴിയും കണ്ടെത്തി. സിനിമാപോസ്റ്ററുകള്‍ ഒട്ടിക്കുന്ന ജോലി സ്വീകരിച്ചു. 50 പോസ്റ്റര്‍ ഒട്ടിച്ചാല്‍ ഒരു സിനിമ കാണാം എന്നതായിരുന്നു ടാക്കീസ് മാനേജരുമായുള്ള കരാര്‍. 'ചെമ്മീന്‍' സിനിമയുടെ പോസ്റ്ററാണ് ആദ്യമായി ഒട്ടിച്ചത്. ടിക്കറ്റ് കൗണ്ടറില്‍ ആളില്ലാതെ വന്നപ്പോള്‍ പകരക്കാരനായി. പിന്നീട് പ്രോജക്ട് റൂമിലേയ്ക്കുള്ള സ്ഥാനക്കയറ്റം. സിനിമയോട് അടുക്കുന്ന ഓരോ നിമിഷവും ബാബു നാരായണന് സ്വപ്നസാക്ഷാത്കാരത്തിലേയ്ക്കുള്ള ചവിട്ടുപടികളായിരുന്നു. അതിനിടയില്‍ പൊട്ടിയ ഫിലിം ഒട്ടിക്കാന്‍ പഠിച്ചു. ഈ ഫിലിമുകള്‍ സ്‌കൂളിലെ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്ത് അവര്‍ക്കു മുമ്പില്‍ താരമായി. അങ്ങനെ സ്‌കൂള്‍കാലത്ത് ഇദ്ദേഹത്തിന് കൂട്ടുകാര്‍ പേരിട്ടു-'സില്‍മാക്കാരന്‍ ഷാരടി ബാബു'.
അച്ഛന് തളി ക്ഷേത്രത്തില്‍ കഴകമുണ്ടായിരുന്ന സമയത്ത് അടിയന്തിരക്കാര്‍ അവധിയിലാവുമ്പോള്‍ പകരക്കാരനായി ക്ഷേത്രവാദ്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ബാബു വളര്‍ന്നതിനൊപ്പം സിനിമാമോഹവും വളര്‍ന്നെന്ന് ജ്യേഷ്ഠന്‍ കൃഷ്ണപ്പിഷാരടി ഓര്‍ക്കുന്നു. 'സിനിമയില്‍ ഒരു നിലയിലെത്താന്‍ കൊതിക്കുന്നവരെപ്പോലെ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ സിനിമാമോഹവുമായി ചെന്നൈയില്‍ത്തന്നെ. സംവിധായകന്‍ ഹരിഹരന്റെ സഹായിയായി കയറിയതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവ്. ബാബുവിനൊപ്പം മക്കളായ ദര്‍ശനും ശ്രവണയും സിനിമാമേഖലയിലെത്തിയത് ഞങ്ങള്‍ കുടുംബക്കാര്‍ക്ക് അഭിമാനമാണ്'-അദ്ദേഹം പറഞ്ഞു.
അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖര്‍
സംവിധായകരായ ഹരിഹരന്‍, ലാല്‍ജോസ്, മാധവ് രാംദാസ്, സംഗീതസംവിധായകരായ എം. ജയചന്ദ്രന്‍, വിദ്യാധരന്‍, മോഹന്‍ സിത്താര, ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി, നടന്മാരായ ഹരിശ്രീ അശോകന്‍, സലിംകുമാര്‍, അനില്‍ മുരളി, ഇര്‍ഷാദ്, നടി ജോമോള്‍, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ടി.എന്‍. പ്രതാപന്‍ എം.പി., സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, സെക്രട്ടറി കെ.പി. മോഹനന്‍, പെരുവനം കുട്ടന്‍മാരാര്‍, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍, ഫലിതപ്രഭാഷകന്‍ നന്ദകിഷോര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. മൃതദേഹം ചെമ്പുക്കാവ് ജ്യോതിസ്സിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.
Content Highlights: director Babu narayanan passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..