-
കോഴിക്കോട് : മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിനോട് കടുത്ത ആരാധനയായിരുന്നു കോഴിക്കോട് ശശി എന്ന നാടകനടന്. ആ നസീർ അണിയറയിൽ നേരിട്ടെത്തി ശശിയുടെ അഭിനയത്തെ പുകഴ്ത്തിയാലോ? നാടകാഭിനയ കാലത്ത് അങ്ങനെയൊരു സൗഭാഗ്യം അനുഭവിക്കാൻ അവസരമുണ്ടായിട്ടുണ്ട് ശശിക്ക്.
കലിംഗ ശശിയാകുന്നതിനും എത്രയോ വർഷം മുമ്പാണ്. എറണാകുളത്താണ് സംഭവം. പി.എം. താജിന്റെ ‘അഗ്രഹാരം’ എന്ന നാടകമാണ് കളിക്കുന്നത്. അതുകാണാനായി സാക്ഷാൽ പ്രേംനസീറും എത്തിയിട്ടുണ്ട്. ആ നാടകം നസീറിനെ നായകനാക്കി സിനിമയാക്കുകയെന്ന ലക്ഷ്യത്തോടെ സംവിധായകൻ പി. ചന്ദ്രകുമാറുമുണ്ട് കൂടെ. നാടകം കഴിഞ്ഞയുടൻ നസീർ അണിയറയിലേക്ക് ചെന്നു. ശശിയുടെ കൈപിടിച്ച് മുക്തകണ്ഠം പ്രശംസിച്ചു. താൻ മനസ്സിൽവെച്ചാരാധിക്കുന്ന നടന്റെ നല്ല വാക്കുകൾ പിൽക്കാല നടനജീവിതത്തിലുടനീളം ശശിക്ക് വലിയ ഊർജമായി.
വർഷങ്ങൾ ഏറെക്കഴിഞ്ഞാണ് ‘തകരച്ചെണ്ട’ എന്ന ചിത്രത്തിലൂടെ ശശി സിനിമയിലെത്തിയത്. തകരച്ചെണ്ടയിലെ ആക്രിസാധനങ്ങൾ വിൽക്കുന്ന പളനിച്ചാമിയെന്ന കഥാപാത്രം സിനിമയിൽ ശശിക്ക് ഭാഗ്യം കൊണ്ടുവന്നില്ല. അതുകൊണ്ട് നിരാശനാവാതെ നാടകയാത്ര തുടരുന്നതിനിടയിലാണ് ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ രഞ്ജിത്തും മലയാളസിനിമയും ആ നടനെ വീണ്ടും കണ്ടെടുക്കുന്നത്. നാടകനടനായി കാൽ നൂറ്റാണ്ടുകാലം ജീവിച്ചെങ്കിലും ഒരിക്കലും കലിംഗ തിയേറ്റേഴ്സിന്റെ ഭാഗമായിരുന്നില്ല ശശി. എന്നാൽ, സിനിമയിൽ കലിംഗ ശശി എന്ന പേര് സ്വീകരിച്ചു.
രഞ്ജിത്തിന്റെ തന്നെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിലെ ഈയപ്പൻ എന്ന കഥാപാത്രത്തോടുകൂടി കലിംഗശശിയെ അറിയാത്ത സിനിമാ പ്രേക്ഷകരില്ലെന്നായി. ഏതുവേഷം ചെയ്യാനും സന്നദ്ധനായ ഈ നടൻ ശവമായിപ്പോലും അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലായിരുന്നു ശവവേഷം.
മലയാളത്തിൽ മാത്രമൊതുങ്ങുന്നില്ല കലിംഗശശിയെന്ന നടൻ. തമിഴിലും വേഷമിട്ടു. ഹോളിവുഡിൽ യൂദാസിന്റെ വേഷമണിയാനും നിയോഗമുണ്ടായി. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ആ ഹോളിവുഡ് ചിത്രത്തിലേക്ക് ശശിക്ക് അവസരമൊരുക്കിയത് അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകൾ തന്നെ.
വി. ചന്ദ്രകുമാറിന്റെ വിളിപ്പേരാണ് ശശി. നാടകത്തിലെത്തിയപ്പോൾ കോഴിക്കോട് ശശിയായി. സിനിമയിൽ കലിംഗ ശശിയും. നടനാവണമെന്നാഗ്രഹിച്ചല്ല ശശി നാടകവേദിയുമായി അടുത്തത്. അമ്മാവനായ നാടകാചാര്യൻ വിക്രമൻ നായരുടെ സഹായിയായി കൂടിയതാണ്. ഓട്ടോമൊബൈൽ എൻജിനിയറിങ് പഠനത്തിനുശേഷം ജോലിതേടുന്ന ഇടവേളയിലായിരുന്നു അത്.
1982-ൽ വിക്രമൻ നായർ സ്റ്റേജ് ഇന്ത്യ എന്ന നാടകട്രൂപ്പ് തുടങ്ങിയപ്പോൾ മുതൽ സ്റ്റേജ് ഒരുക്കലിനും മറ്റുമായി ശശി കൂടെക്കൂടി.
കോഴിക്കോടൻ നാടകവേദിയുടെ പുഷ്കലകാലമായിരുന്നു അത്. അമ്മാവന്റെ അനുഗ്രഹത്തോടെ കെ.ടി. മുഹമ്മദിന്റെ ‘സാക്ഷാത്കാരം’ എന്ന നാടകത്തിൽ പോലീസുകാരനായി ശശി അരങ്ങിലെ യാത്ര തുടങ്ങി.
Content Highlights: Actor Sasi Kalinga demise, prem nazir praised him after theater performance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..