സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദ ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി സംവിധായകനും നടനുമായ മേജർ രവി. താൻ പറഞ്ഞതിൽ എന്ത് വർഗീയതയാണുള്ളതെന്നും അത് ഇത്രമാത്രം പ്രശ്നമാക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് ചോദിച്ചു. ഒരു ഗ്രൂപ്പിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞ കാര്യങ്ങളുടെ എഡിറ്റ് ചെയ്ത ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കൾ ഉണരണം എന്ന് മേജർ രവി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് വലിയ വിവാദത്തിനാണ് വഴിവച്ചത്. സിനിമാരംഗത്തുള്ള പലരും അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം തന്റെ നിലപാട് മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിച്ചത്.
ഞാന്‍ എന്ത് വര്‍ഗീയതയാണ് പറഞ്ഞിരിക്കുന്നത്, ഹിന്ദുക്കളോട് ഉണർന്ന് മറ്റു മതക്കാരെ വെട്ടിക്കൊല്ലാൻ പറഞ്ഞോ? ഞാന്‍ മൈക്ക് വച്ച് ഹിന്ദുക്കളെ ഉണരുവിന് എന്ന രീതിയില്‍ കവല പ്രസംഗം നടത്തിയോ? സഖാക്കളേ ഉണരുവിൻ എന്നു പറഞ്ഞാൽ അതും യുദ്ധപ്രഖ്യാപനമാവില്ലേ? ഞാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയവിഭാഗത്തിന്റെയോ പരിധിയില്‍ പെടുന്നവനല്ല. ഒന്നുരണ്ട് വട്ടം ബി.ജെ.പിക്കാരുടെ കാമ്പയിനിന്റെ ഭാഗമായി സംസാരിക്കാന്‍ പോയതിന് ശേഷം ഞാനൊരു ആര്‍.എസ്.എസ്, ബി.ജെ.പി വര്‍ഗീയവാദിയാക്കി മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. എനിക്കതൊരു വിഷയമല്ല. ഞാന്‍ ആരാണെന്ന് എനിക്കറിയാം. ഇപ്പോൾ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുക്കത്ത് ഒരു സിനിമാ ചിത്രീകരണത്തിലാണ് ഞാന്‍. ഒരു മുസ്ല്യാരായാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അവിടെ എനിക്ക് ഭക്ഷണം തരുന്നത് മുസ്ലിം കുടുംബങ്ങളില്‍ നിന്നാണ്. ഞാൻ പറഞ്ഞതിൽ എന്താണ് പ്രശ്നമുള്ളതെന്നാണ് അവർ ചോദിക്കുന്നത്. അവർക്കാർക്കും പ്രശ്നങ്ങളില്ല. മാധ്യമങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്നത്. അവരാണ് യഥാർഥ വർഗീയവാദികൾ. ജാതി തിരിച്ചുള്ള സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം വരണമെന്ന് ആവശ്യപ്പെടാനും ഹിന്ദുക്കൾ പ്രാപ്തരാകണം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തുറന്നു സമ്മതിക്കാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. എന്റെ പേരില്‍ കേസ് കൊടുക്കുമെന്നും മറ്റും പറയുന്നവരുണ്ട്. അവര്‍ കൊടുക്കട്ടെ-മേജർ രവി പറഞ്ഞു.
വിവാദങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു:
ഇതിലെന്താണ് ചർച്ച ചെയ്യാൻ മാത്രമുള്ളത്
ആ ഓഡിയോ ക്ലിപ്പിൽ എന്താണ് ഇത്ര വലിയ വിഷയമാക്കാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വീട്ടില്‍ ഭാര്യയുമായും മക്കളുമായും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുള്ളതാണ്. അവിടെ പലവിധ തർക്കങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട്. പുറത്ത് വന്ന ശബ്ദശകലത്തിൽ എന്താണിത്ര വിഷയമാകാനുള്ളത്. ഞാൻ പറഞ്ഞത് ഇതാണ്: എന്നെ എന്തിനാണ് നിങ്ങള്‍ വിളിക്കുന്നത്. ഞാന്‍ മുന്നിലേക്ക് വരണ്ട ആവശ്യമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങള്‍ വേണമെങ്കില്‍ നിങ്ങളായിട്ട് സംസാരിക്കണം. അമ്പലത്തിന്റെ വിഷയം തന്നെ ആണെങ്കില്‍ അവിടെ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും വേണ്ടി സംസാരിക്കാന്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വരില്ലല്ലോ. ഹിന്ദുക്കള്‍ തന്നെ വേണം ആ ഒരു പശ്ചാത്തലത്തിലാണ്, അവകാശം നേടിയെടുക്കണമെങ്കില്‍ ഹിന്ദുക്കള്‍ ഉണരണം. അതിന് മേജര്‍ രവി മുന്നില്‍ നില്‍ക്കണ്ട കാര്യമില്ല എന്നു പറഞ്ഞത്. അതാണ് നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദശകലത്തിന്റെ അര്‍ഥം. അതിന് മുന്‍പ് അവരോട് എന്തൊക്കെ പറഞ്ഞിട്ടുണ്ട് തർക്കിച്ചിട്ടുമുണ്ട്? നിങ്ങള്‍ക്കെന്തെങ്കിലും വേണമെങ്കില്‍ നിങ്ങള്‍ സംസാരിക്കൂ. അപ്പോഴും ഞാന്‍ ചങ്കൂറ്റത്തോടെ തന്നെ നില്‍ക്കുന്നുണ്ടാകും എന്ന് കൂടി ആ ശബ്ദശകലത്തിലുണ്ട്. ആ ഭാഗം പക്ഷെ ആരും ഹൈലൈറ്റ് ചെയ്തു കണ്ടില്ല. അതൊന്നും ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഗ്രൂപ്പില്‍ പറഞ്ഞ കാര്യമാണിത്. പബ്ലിക്കായി സംസാരിക്കുന്ന വിഷയമാണെങ്കിൽ അത് യാതൊരുവിധ വര്‍ഗീയതയ്ക്കും ഇടയാക്കുന്നില്ലെന്നു ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. ഇതിപ്പോള്‍ ഒരു ഗ്രൂപ്പിനകത്ത് പറഞ്ഞ കാര്യം പുറത്തു വിട്ടത് അയാൾക്ക് എക്‌സൈറ്റ്‌മെന്റ് താങ്ങാന്‍ പറ്റാത്തത്‌കൊണ്ടാകും. അതും, മേജര്‍ രവി പറഞ്ഞു നമ്മള്‍ ഹിന്ദുക്കള്‍ ഉണരണം എന്ന രീതിയില്‍. അങ്ങനെ അത് പുറത്തു വന്നെങ്കില്‍ തന്നെ ഇത്ര മാത്രം പുകിലുണ്ടാക്കേണ്ട ആവശ്യമെന്താണ്. അതിനും മാത്രം ആ ശബ്ദശകലത്തില്‍ എന്താണുള്ളത്. എന്ത് വര്‍ഗീയതയാണ് ഞാന്‍ പറഞ്ഞത്. ഹിന്ദുക്കളെ ഉണരുവിന്‍ എന്നിട്ട് മറ്റു മതസ്ഥരെയെല്ലാം വെട്ടി കൊല്ലുവിന്‍ എന്ന് ഞാന്‍ പറഞ്ഞുവോ?
മേജര്‍ രവി എന്ന വര്‍ഗീയവാദി
എന്റെ കാഴ്ചപ്പാടും ചിന്താഗതിയും അനുസരിച്ച് ഞാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയവിഭാഗത്തിന്റെയോ പരിധിയില്‍ പെടുന്നവനല്ല. പക്ഷെ ഒന്നുരണ്ട് വട്ടം ബി.ജെ.പിക്കാരുടെ കാമ്പയിനിന്റെ ഭാഗമായി സംസാരിക്കാന്‍ പോയതിന് ശേഷം ഞാനൊരു ആര്‍.എസ്.എസ്, ബി.ജെ.പി വര്‍ഗീയവാദിയാക്കി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. എനിക്കതൊരു വിഷയമേ അല്ല. എനിക്കറിയാം ഞാന്‍ ആരാണെന്ന്. എന്നെ അറിയുന്നവര്‍ക്കും അറിയാം. ഞാനിപ്പോള്‍ കോഴിക്കോട് മുക്കത്ത് ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ്. മുക്കം ഒരു മുസ്ലിം ഏരിയയാണ്. അവിടെ എനിക്ക് ഭക്ഷണം തരുന്നത് മുസ്ലിം കുടുംബങ്ങളില്‍ നിന്നാണ്. അവര്‍ എന്നെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സമ്മതിക്കുന്നില്ല. ഞാന്‍ അവരോട് ചോദിച്ചു നിങ്ങള്‍ ഈ പുകിലൊന്നും കേള്‍ക്കുന്നില്ലേ ? ഞാന്‍ വര്‍ഗീയവാദിയാണെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അവര്‍ ചോദിക്കുന്നത് നിങ്ങള്‍ ഹിന്ദുക്കളോട് ഉണരാനാണ് പറഞ്ഞതെങ്കിൽ അതിൽ എന്ത് വര്‍ഗീയതയാണുള്ളതെന്നാണ്. അതിനു മാത്രം നിങ്ങള്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നാണ് അവരുടെ ചോദ്യം. കാര്യം അത്രയേ ഉള്ളൂ. ഇവിടുത്തെ മുസ്ലിം പള്ളിയില്‍ എനിക്ക് ചിത്രീകരണമുണ്ട്. അവിടെയൊന്നും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അവര്‍ക്കറിയാം ഞാന്‍ അത്തരത്തില്‍ ഒരു വ്യക്തി അല്ലെന്ന്.
മാധ്യമങ്ങളാണ് യഥാര്‍ഥ വര്‍ഗീയവാദികൾ
കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങള്‍ തന്നെയാണ്. ആളെ കൂട്ടാനും റേറ്റിങ്ങിനും വേണ്ടി എന്തും എഴുതാമല്ലോ. ഈ വിഷയത്തില്‍ തന്നെ ഒരു പ്രമുഖ മാധ്യമം നല്‍കിയ തലക്കെട്ട് മേജര്‍ രവി യുദ്ധാഹ്വാനത്തില്‍ എന്നാണ്. എന്ത് വിഡ്ഢിത്തരങ്ങളാണിതെല്ലാം. ഇത്തരം മാധ്യമങ്ങളാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. ഞാന്‍ ഒരു ബി.ജെ.പിക്കാരനല്ലെന്ന് എത്ര വട്ടം പറഞ്ഞാലും ഇവര്‍ക്ക് അതങ്ങനെ ആക്കിയേ മതിയാകൂ എന്ന നിലയിലാണ്. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല . ഞാന്‍ മനുഷ്യനെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. പക്ഷെ മേജര്‍ രവി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അതിന് വര്‍ഗീയ നിറം നല്‍കണമെന്ന വാശി ഉള്ളത് പോലെയാണ്. ഇത്തരത്തിലുമുള്ള കുപ്രചരണങ്ങള്‍ ആളുകള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നവയാണ്. കുറച്ചു നാള്‍ മുന്‍പ് എന്റെ അനിയനൊരു പ്രശ്‌നം വന്നപ്പോള്‍ ഈ മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ട് രസകരമാണ്. മേജര്‍ രവിയുടെ അനിയന്‍ അറസ്റ്റില്‍. മേജര്‍ രവിയും അറസ്റ്റും വലിയ അക്ഷരത്തില്‍, അനിയന്‍ എന്ന വാക്കേ കാണാനില്ല. ഇങ്ങനൊരു തലക്കെട്ട് കണ്ടാല്‍ മേജര്‍ രവിയോ? എപ്പോള്‍? എന്ന ആകാംക്ഷയില്‍ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുമല്ലോ. ഇവരുടെയൊക്കെ മനോഭാവം എന്താണെന്ന് മനസിലാകുന്നില്ല. ഇത്തരം മാധ്യമ ധര്‍മത്തോട് പുച്ഛമേയുള്ളു. ഒരാളെയും സമാധാനമായിട്ട് ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തിലേക്കാണ് ഈ മാധ്യമങ്ങള്‍ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. മാധ്യമങ്ങളാണ് പൊതുജനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നത്.
സഖാക്കളേ ഉണരൂ എന്നു പറഞ്ഞാലും യുദ്ധാഹ്വാനമല്ലേ?
സര്‍ക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളെയും ഞാന്‍ പിന്തുണച്ചിട്ടുണ്ട്. എതിര്‍ത്തിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡ് അതായത് സര്‍ക്കാര്‍ ഒരമ്പലം ഏറ്റെടുത്തു. അതിലെന്താണ് തെറ്റ്. സംഘാടകര്‍ തമ്മിലൊരു അടി നടന്നിട്ട് അത് കോടതിക്ക് കീഴില്‍ വരികയും കോടതി അത് ദേവസ്വം ബോര്‍ഡിന് വിട്ടു കൊടുക്കുകയും ചെയ്താല്‍ അതാണ് ശരി. അതിനെ ബലമായി പിടിച്ചെടുത്തു എന്ന രീതിയില്‍ വളച്ചൊടിക്കേണ്ട ആവശ്യമെന്താണ്. പക്ഷെ രാഷ്ട്രീയമായി കൂട്ടിച്ചേര്‍ത്തു നടക്കുന്ന സംഘടിതമായ ആശയപ്രചാരണങ്ങള്‍ ഏതു മതസ്ഥരെ ആയാലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇന്ന് കണ്ടുവരുന്നത്. അത്തരം കാര്യങ്ങള്‍ക്കാണ് ഞാന്‍ എതിരു നില്‍ക്കുന്നത്. ഹിന്ദുക്കള്‍ ഉണരൂ എന്ന് മേജര്‍ രവി പറഞ്ഞപ്പോള്‍ വലിയ പുകിലായി. എന്നിട്ടെല്ലാവരും ഉണര്‍ന്നുവോ. എന്തിനായിരുന്നു ഈ ഭീകരമായ സാഹചര്യം സൃഷ്ടിച്ചത്. ഞാന്‍ മൈക്ക് വച്ച് ഹിന്ദുക്കളെ ഉണരുവിന് എന്ന രീതിയില്‍ കവല പ്രസംഗം നടത്തിയോ? അങ്ങനെയാണെകില്‍ സഖാക്കളേ സംഘടിക്കുവിന്‍ എന്ന പോലത്തെ പാട്ടുകള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ടല്ലോ? അതൊക്കെ യുദ്ധാഹ്വാനങ്ങള്‍ തന്നെ അല്ലെ?
വേണം സാമ്പത്തിക സംവരണം
ഹിന്ദുക്കൾക്ക് അവകാശങ്ങള്‍ വേണമെങ്കില്‍ അവര്‍ തന്നെ സംസാരിക്കണം. സംവരണത്തിന്റെ കാര്യം തന്നെ എടുത്തുനോക്കു. ഹിന്ദുക്കളുടെ പ്രധാന പ്രശ്‌നം തന്നെ അമ്പത്തിയാറ് വിഭാഗങ്ങളുള്ള സമുദായമാണ് എന്നതാണ്. ഈ വിഭാഗങ്ങള്‍ ഇനിയും ഒന്നിച്ചു നിന്നില്ലെങ്കില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ ഒന്നിച്ചുനിന്ന് നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അതുപോലെ ജാതി തിരിച്ചുള്ള സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം വരണമെന്ന് ആവശ്യപ്പെടാനും പ്രാപ്തരാകണം. ജാതി നോക്കിക്കഴിഞ്ഞാല്‍ താഴ്ന്ന ജാതിയില്‍ തന്നെ കോടീശ്വരന്മാരുണ്ട്. മേല്‍ജാതിയില്‍ അഷ്ടിക്ക് വകയില്ലാത്തവരുണ്ട്. ഇത്തരം കാര്യങ്ങളിലാണ് എന്റെ ചര്‍ച്ചകള്‍. ഞാന്‍ രാഷ്ടീയത്തിലേക്ക് വരാന്‍ വേണ്ടിയല്ല ഇതെല്ലാം പറയുന്നത്.
ഞാൻ ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല
എന്നെ ക്രൂശിച്ചെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാനൊന്നും പോണില്ല. ഞാന്‍ വളരെ ടഫായ വ്യക്തിയാണ്. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തുറന്നു സമ്മതിക്കാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. അതെന്റെ തെറ്റാണെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. പിന്നെതിന് ഞാന്‍ ഇത്തരം ആളുകള്‍ക്ക് ചെവി കൊടുക്കണം. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നേ ഇല്ല. ഇതിന്റെ പേരില്‍ കേസ് കൊടുക്കുമെന്നും മറ്റും പറയുന്നവരുണ്ട്. അവര്‍ കൊടുക്കട്ടെ.എനിക്കെന്താണ്. ഒരു പോസ്റ്ററില്‍ മോഹന്‍ലാലിന്റെ കയ്യില്‍ ചുരുട്ട് പോലെ ഒരു സാധനം ഇരുന്നതിന് കേസ് കൊടുത്ത ആള്‍ക്കാരാണ്.
ഇനി ഞാൻ മതം മാറിയെന്നും വിവാദമാകും
മുക്കത്ത് ഇപ്പോള്‍ ഞാന്‍ ഒരു ചിത്രീകരണത്തിലാണ്. കുഞ്ഞിരാമന്റെ കുപ്പായമെന്നാണ് ചിത്രത്തിന്റെ പേര്. സിദ്ധിഖ് ചേന്ദമംഗലൂര്‍ ആണ് സംവിധായകന്‍. ആ ചിത്രത്തില്‍ ഞാന്‍ ഒരു മുസ്ല്യാര്‍ ആയാണ് അഭിനയിക്കുന്നത്. ഖുറാനെ ശരിയായി വ്യാഖ്യാനിക്കുന്ന, ഖുറാനെന്താണെന്നും ഇസ്ലാമെന്താണെന്നും മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്ന മുസ്ല്യാര്‍. ആ വേഷം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇനി അതിന്റെ ചിത്രം പുറത്തിറങ്ങുമ്പോഴും ഞാന്‍ മതം മാറിയെന്നും പറഞ്ഞ് ആളുകൾ വിവാദമുണ്ടാക്കും.
ഞാൻ ഭീകരനാണെന്ന് വിചാരിച്ചവരുണ്ട്
എനിക്കറിയാം ഞാന്‍ ആരാണെന്ന്. എന്റെ സുഹൃത്തുക്കള്‍ക്കുമറിയാം. അറിയാത്തവര്‍ ഇത്തരം മാധ്യങ്ങള്‍ എഴുതുന്ന കള്ളക്കഥകള്‍ വിശ്വസിക്കുമായിരിക്കും. അതൊക്കെ എന്നെ പരിചയപ്പെടുന്നതു വരെയേ ഉണ്ടാവൂ. നിങ്ങളെയൊരു ഭീകരനായിട്ടാണ് ഞങ്ങളൊക്കെ കരുതിയിരുന്നതെന്നും നിങ്ങള്‍ അങ്ങനെയേ അല്ലല്ലോ എന്നും പറഞ്ഞവരുണ്ട്. ഇതൊക്കെ ഇത്രയേ ഉള്ളൂ. ഞാന്‍ ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും ചെവി കൊടുക്കുന്നില്ല. പറയുന്നവര്‍ പറയട്ടെ.
Content Highlights: Major Ravi, Murali Gopi, Hindu, Parthasarathy Temple, Devaswom Boar, Malayalam Movie, M.A.Nishad, Hindu Awakening, Communalism, BJP, RSS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..